ഏട് മാസിക . 2009 december

രചനകള്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

6/27/09

പേടി

പ്രഭാവതി




വാതില്‍ കര്‍ട്ടന്‍റെ ഞൊറികളില്‍ പാതി മുറിയുന്ന ഗദ്ഗദം.
'' മോനേ.. തറവാട് വില്‍ക്കാന്‍.. നിനക്കീ ബുദ്ധി തന്നതാരാ? ''
മകന്‍ മയക്കത്തിലാണ്. മച്ചില്‍ തൂങ്ങികിടക്കുന്ന വവ്വാലിന്‍റെ നിഴലില്‍ ഭീതിയുറഞ്ഞ് വത്സല പറയുന്നു:
'' പ്രിയതമാ, ഇത് പിശാചുക്കളുടെ സങ്കേതം. എത്രയോ മുത്തച്ഛന്‍മാര്‍... അതും കഴിഞ്ഞ് പിഴപ്പിച്ച പെണ്ണുങ്ങളുടെ ഇച്ഛാശക്തികളും ജാര സന്തതികളുടെ ഒടുക്കത്തെ കരച്ചിലും അമര്‍ത്തപ്പെട്ട വികാരങ്ങളും... ഞാനെത്ര വായിച്ചിരിക്കുന്നു, തറവാടുകളുടെ ചരിത്രം! പ്രണയവും പ്രതീക്ഷയും ചാമ്പല്‍ തൂവുന്ന ഈ ശാപ ഗൃഹത്തില്‍ നിന്നും മോചനം വേണം... പ്രിയതമാ, എനിക്ക് പേടിയാകുന്നു. വവ്വാലുകള്‍ മാന്തി പൊളിക്കുന്നത് എന്‍റെ ഹൃദയത്തെയാണ്‌...''

അയാള്‍ പ്രിയതമയുടെ ചകിതമായ കണ്ണുകളില്‍ ചുണ്ടുകളാഴ്ത്തി. പിന്നെ ഇരുട്ടിന്‍റെ കവചത്തില്‍നിന്ന് വാതില്‍ കര്‍ട്ടന്‍റെ ഞൊറികളിലേക്ക് ഇറങ്ങിവന്നു. അവിടെ അര്‍ത്ഥരഹിതമായ ഒരു മൌനവുമേറ്റി, ഭൂതകാലത്തിലേക്ക് നിറം മങ്ങിയ കണ്ണുകളയച്ച്, അമ്മ വളഞ്ഞു കിടക്കുന്നു.
'' അമ്മേ...''
മകന്‍ അമ്മയെ തഴുകി.
'' അമ്മേ, വത്സല പറയുന്നു...''
'' വേണ്ട. ഞാന്‍ എല്ലാം കേട്ടു. എന്‍റെ ശവം കൂടി കെട്ടിയെടുത്തിട്ടേയുള്ളു...''
മകന്‍ പിന്‍മാറിയില്ല.
'' അമ്മേ, എങ്കില്‍ ഞാനും വത്സലയും എങ്ങോട്ടെങ്കിലും പൊയ്ക്കോളാം...''
അമ്മ തകര്‍ന്നു.
'' വേണ്ട മോനേ...മോന്‍റെ ഇഷ്ടം പോലെ ആയ്ക്കോ.. നിയ്യില്ലാതെ അമ്മയ്ക്ക്...''
പിന്നെ മകന്‍ ഇരുളിനെ അരിച്ച് വത്സലയുടെ സാമീപ്യം തേടി.

.........................................................................

1 comment:

  1. മച്ചില്‍ തൂങ്ങികിടക്കുന്ന വവ്വാലിന്‍റെ നിഴലില്‍ ഭീതിയുറഞ്ഞ് വത്സല...

    ReplyDelete